Monday, November 21, 2011

പുതിയ ജീനുകള്‍

ഇന്നലെ,  അവധിദിനത്തിന്റെ
അലോസരപെടുത്തുന്ന
ഒരാള്‍ക്കൂട്ടത്തിനിടയില്‍
അറിയാതൊന്നു പെട്ടുപോയി.
നാഗരികതയുടെ പട്ടുമെത്തയില്‍
നേരമ്പോക്കിനു തൂലിക
തിരയുന്ന ചിലര്‍,
കാണിയും കഥാപാത്രവുമായി
ഒപ്പം  ഞാനും.
ഭോജന ശാലയുടെ
തണുത്തുറഞ്ഞ
മുറികളില്‍
വിഭവങ്ങള്‍ക്കൊടുവിലെ
മധുരം നുകര്‍ന്ന് ,
പുറംലോകത്തിന്റെ
പട്ടിണിയും 
ഫലസ്തീനിന്റെ പാതിവ്രത്യവും
പുലമ്പുന്ന
സര്‍ഗസൃഷ്ടിയുടെ
പുതിയ ജീനുകള്‍,
ഒപ്പംഭിക്ഷാംദേഹിയെപ്പോലെ
ഞാനും.
എല്ലാംക്കഴിഞൊടുവില്‍ 
ഒരു നേരത്തെയന്നത്തിന്റെ
നന്ദിയും നല്‍കി
നടന്നു നീങ്ങുമ്പോള്‍,
നാട്ടിന്‍പുറത്ത്‌
വായനശാലയുടെ
ചുവരുകളില്‍
അക്ഷരങ്ങള്‍
അലക്ഷ്യമായി
കോറിയിടാറുള്ളോരു
സുഹൃത്തിനെ ഓര്‍മ്മ വന്നു.
പരിഷ്ക്കാരത്തിന്റെ വൃത്തവും
പുതിയ ലോകത്തിന്റെ
ലഗുവും  ഗുരുവും 
വേര്‍തിരിക്കാനറിയാതെ,
വിയര്‍പ്പിന്റെ വില
വരികളിലൂന്നി, 
ചുവരിന്റെ വെളുത്ത
വിസ്മ്രിതികളിലേയ്ക്ക്
ജീവിതം എഴുതിച്ചേര്‍ക്കുന്ന
നിഷ്കളങ്കനായ
സുഹൃത്ത് ...
അവനെയെനിക്ക്

കവിയെന്നു വിളിക്കാം. 


  
   
 
 

1 comment: